എന്റെ മകള്‍ വയ്യാത്തവളല്ല, അവള്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്; ഉമ്മ കൊടുത്ത മറുപടി

Picture of <span>Shabna Ponnad</span>

Shabna Ponnad

നമ്മള്‍ എന്താകണമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. ആ തീരുമാനങ്ങള്‍ക്കും അതിന്റെ ഓരോ ചുവടുകള്‍ക്കുമൊപ്പം പൂര്‍ണ്ണ പിന്തുണയുമായി സമൂഹവും കൂടെയുണ്ടാകും. പീപ്പിള്‍സ് ഫൗണ്ടേഷന്‍ എഴുത്ത് രംഗത്തെ മികവിനുള്ള അവാര്‍ഡിനായി തെരഞ്ഞെടുത്ത് എന്നെ ആദരിക്കുമ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകള്‍ ഇതായിരുന്നു.
അതിലേറെ സന്തോഷമായത് പാരപ്ലീജിയ പുനരധിവാസ പ്രഖ്യാപനമായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് വൈകല്യത്തിന്റെ പേരും പറഞ്ഞ് വീടിന്റെ അകത്തളങ്ങളില്‍ ജീവിതം ജീവിച്ചു തീര്‍ത്ത കുറെ ജന്മങ്ങളുണ്ടായിരുന്നു. അവരുടെ ഉള്ളിലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സങ്കടങ്ങളും ആരും തിരിച്ചറിഞ്ഞിരുന്നില്ല. അവരെന്തിന് പുറത്തിറങ്ങണം.. അവരെന്തിന് പഠിക്കണം.. അങ്ങനെയുള്ള ചിന്തകള്‍ അവരെ അവരുടെ ഇഷ്ടങ്ങളില്‍ നിന്നും അവകാശങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടു.

വൈകല്യം അതൊരു ശാപമല്ല, ഒരു രോഗവുമല്ല. അതൊരു അവസ്ഥയാണ്. ഏതൊരാള്‍ക്കും ഏതു നിമിഷവും വന്നുചേരാവുന്ന ഒരു അവസ്ഥ. മാറ്റം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണ്. സ്‌പെഷ്യലായി കാണണം എന്നതല്ല. അതിനായുള്ള പ്രത്യേക പരിഗണന നല്‍കണമെന്നതുമല്ല. തികച്ചും സാധാരണക്കാരനെ പോലെ ജീവിക്കാനുള്ള സാഹചര്യവും സൗകര്യവും മാത്രമാണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്. കുട്ടിക്കാലത്ത് എന്നെ എന്റെ ഉമ്മ സ്‌കൂള്‍ വാന്‍ വരുന്ന പൊന്നാട് അങ്ങാടിയിലേക്ക് എടുത്തു കൊണ്ടു പോകുമ്പോള്‍ നാട്ടുകാരില്‍ ചിലര്‍ ചോദിച്ചു, ഇവളെ എന്തിനാണ് പഠിപ്പിക്കുന്നത്? പഠിപ്പിച്ചിട്ട് എന്താണ് പ്രയോജനം? അന്നേരം എന്റെ ഉമ്മ കൊടുത്ത മറുപടി. എന്റെ മകള്‍ വയ്യാത്തവളല്ല. അവള്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്. എല്ലാ കുട്ടികളെയും പോലെ അവളും പഠിക്കണം. ഞങ്ങള്‍ അവളെ പഠിപ്പിക്കും. ആ ഒരു നിശ്ചയദാര്‍ഢ്യമാണ് ഒരു അപകര്‍ഷതാബോധം ഇല്ലാതെ തികച്ചും ഒരു സാധാരണക്കാരിയുടെ മനോഭാവത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചതും. അടിസ്ഥാന സൗകര്യങ്ങളും പരിഗണനയും ചേര്‍ത്തുനിര്‍ത്തലുകളും ആദ്യം അവിടെ നിന്നാണ് തുടങ്ങേണ്ടത്.

ഒരാളുടെ ഏറ്റവും വലിയ സൗഭാഗ്യമാണ് ആരോഗ്യമുള്ള ജീവിതം. എന്തൊക്കെ പറഞ്ഞാലും അതിന്റെ കുറവ് വളരെ വലുതാണ്. പ്രാഥമിക കാര്യങ്ങള്‍ക്കു പോലും കാത്തിരിക്കുന്ന ഒത്തിരി ആളുകള്‍ ഉണ്ട്. ആര്‍ക്കും ആഗ്രഹമുണ്ടാവില്ല ആ കാര്യങ്ങള്‍ മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. ആ വ്യക്തിയുടെ ഒരു ദിവസത്തിലെ ഏറ്റവും സങ്കടകരമായ കാര്യവും അതുതന്നെയാണ്. ആ ദുഃഖത്തോടെ അല്ലാതെ ഒരു പകല്‍ പിന്നിടാന്‍ ആ വ്യക്തിക്ക് സാധിക്കുകയില്ല. എന്നാലും മറ്റൊരാളെക്കാളും പതിന്‍മടങ്ങ് ആരോഗ്യമുള്ള മനസ്സ് ഞങ്ങള്‍ക്ക് പടച്ചനാഥന്‍ തന്നിട്ടുണ്ട്. ഒരു പുല്‍ക്കൊടിയെ പോലും ഉപയോഗശൂന്യമായി പടച്ചനാഥന്‍ സൃഷ്ടിച്ചിട്ടില്ല. എല്ലാവരിലും എന്തെങ്കിലും കഴിവുകള്‍ ഉണ്ടായിരിക്കും. അത് തിരിച്ചറിഞ്ഞ് അതിനെ വിപുലപ്പെടുത്തി സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് മുന്നേറുമ്പോള്‍ സമൂഹവും പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ടാകും.

ഞങ്ങളുടെ കഴിവുകളെ സമൂഹം അംഗീകരിക്കുന്നു. ഒപ്പം നില്‍ക്കുന്നു എന്ന് പറയുമ്പോഴും തന്റെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ജീവിക്കുന്നവര്‍ക്ക് ഒട്ടും അനുകൂലമായ ഒരു സാഹചര്യമല്ല ഞങ്ങള്‍ക്ക് മുമ്പിലുള്ളത്. പൊതു ഇടങ്ങളും സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഞങ്ങളെ പരിഗണിച്ചു കൊണ്ടുള്ള ഇടങ്ങളായി മാറുന്നു എന്ന് പറയുമ്പോഴും പേരിനും കാട്ടിക്കൂട്ടുകലുകള്‍ക്കുമായി അത് ചുരുങ്ങുന്നു. ചക്ര കസേരകള്‍ സുഖകരമായി ഉരുട്ടി പോകാനുള്ള ഇടങ്ങളും വിരളമാണ്. എന്തിനോ ആര്‍ക്കോവേണ്ടി പണിതു വെച്ച റാമ്പുകള്‍. ചക്ര കസേരകള്‍ സ്വയം ഉരുട്ടിക്കയറാന്‍ സൗകര്യം ഇല്ലാത്ത ബാത്ത് റൂമുകളും. ഞങ്ങളുടെ മനസ്സറിഞ്ഞുകൊണ്ട് ശാരീരിക സ്ഥിതി പരിഗണിച്ചു കൊണ്ടുള്ള സൗകര്യങ്ങളാണ് വേണ്ടത്. അല്ലാതെ ആരൊക്കെയോ ബോധ്യപ്പെടുത്താനുള്ള കാട്ടിക്കൂട്ടലുകളല്ല. ഞങ്ങള്‍ക്കായി ഒരു പ്രത്യേക ലോകം പണിതു തരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍, നിങ്ങളില്‍ ഒരാളായി ജീവിക്കാന്‍ ഒരു സ്‌പേയ്‌സ്, അതാണ് ഞങ്ങള്‍ക്ക് വേണ്ടത്.

എറണാകുളം ടൗണ്‍ ഹാളില്‍ വെച്ച് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ നടന്ന ‘ഉയരെ’ പാരപ്ലീജിയ പുനരധിവാസ പ്രഖ്യാപനം ഇവിടെയാണ് പ്രസക്തമാകുന്നത്. ടൗണ്‍ ഹാളില്‍ പണിതുവെച്ച റാമ്പ് വീല്‍ചെയര്‍ ഉരുട്ടാന്‍ സൗകര്യപ്രദം അല്ലെങ്കിലും സ്റ്റേജിലേക്ക് കയറാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച റാമ്പ് ഏറെ സൗകര്യപ്രദമായിരുന്നു. അതില്‍ നിന്നും മനസ്സിലാക്കാം ഭിന്നശേഷി സമൂഹത്തെ പീപ്പിള്‍സ് ഫൗണ്ടേഷന്‍ എത്രത്തോളം നെഞ്ചിലേറ്റുന്നു എന്നത്. പ്രത്യേക കഴിവുകളുള്ള ആളുകളെ പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട ജൂറിയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുത്ത് ആദരിച്ചതും ഞങ്ങള്‍ക്ക് നല്‍കുന്ന വലിയ ഒരു അംഗീകാരമാണ്. ഇനിയും ഇനിയും സധൈര്യം മുന്നോട്ട് കുതിക്കാനുള്ള പ്രചോദനമാണ്. ഭിന്നശേഷിക്കാര്‍ എല്ലാവരും വലിയ സാമ്പത്തിക ഭദ്രത ഉള്ളവരല്ല. അവരുടെ മനസ്സും ശാരീരിക സ്ഥിതിയും കണ്ടറിഞ്ഞ് അവര്‍ക്ക് പുതുജീവിതം നല്‍കുന്നതിനുവേണ്ടി പീപ്പിള്‍സ് ഫൗണ്ടേഷന്‍ മൂന്നു വര്‍ഷം കൊണ്ട് നടപ്പാക്കുന്ന 400 കുടുംബങ്ങളുടെ പുനരധിവാസവും ശാക്തീകരണവും മനസ്സിനെ ഏറെ സന്തോഷിപ്പിച്ച പ്രഖ്യാപനമായിരുന്നു. മാത്രമല്ല, അവര്‍ നടത്തിക്കൊണ്ടുവരുന്ന ബൃഹത്തായ കര്‍മപദ്ധതിയും ഇതോടൊപ്പം എടുത്ത് പറയേണ്ടതാണ്. ഉപജീവനത്തിന് ഒരു വരുമാനവും മറ്റു മാര്‍ഗ്ഗവും ഇല്ലാത്ത ഭിന്നശേഷി കുടുംബങ്ങള്‍ക്ക് മാസത്തില്‍ ഒരു പെന്‍ഷന്‍ സ്‌കീം, നാല് ചുമരുകള്‍ക്കുള്ളില്‍ അകപ്പെട്ടതിന്റെ വിങ്ങലും വേദനയും മറന്നു കളയാന്‍ കൂട്ടുകാര്‍ക്കൊപ്പം വിനോദ പരിപാടികള്‍, മറ്റു റിലീഫ് പ്രവര്‍ത്തനങ്ങള്‍ എല്ലാംകൊണ്ടും പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരളക്കരയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്രയവും ആശ്വാസവുമായി തീരുകയാണ്. അതെ, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുന്നു പ്രിയപ്പെട്ടവരെ. നീയെന്നോ ഞാനെന്നോ വേര്‍തിരിവില്ലാതെ നമ്മള്‍ എന്ന ചിന്തയോടെ ഒത്തൊരുമിച്ച് ജീവിക്കാന്‍.

 

Updates

De-addiction camp concludes