ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ന്യുനപക്ഷമായി കാണുന്നതു തന്നെ അസമത്വമാണ് – ജ. ദേവന്‍ രാമചന്ദ്രന്‍

Picture of <span>Peoples Foundation</span>

Peoples Foundation

അസമത്വത്തിന്റെ പലകാരണങ്ങളെ കുറിച്ച് നമ്മള്‍ പറയാറുണ്ട്. പക്ഷേ, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരോട് കാണിക്കുന്ന അസമത്വത്തെ കുറിച്ച് അധികമാരും പറയാറില്ല. ഭുരിപക്ഷം വരുന്ന ജനങ്ങള്‍ അവര്‍ക്കു വേണ്ട ലോകം ഒരുക്കിക്കഴിഞ്ഞു. അപ്പോഴും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ന്യുനപക്ഷമായി കണ്ട് അവഗണിക്കപ്പെടുകയാണ്. ആശ്രയത്വമില്ലാതെ അവരെ ജീവിക്കാന്‍ പരിശീലിപ്പിക്കുക എന്നതാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്. അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകകയാണ് ചെയ്യേണ്ടത്. പീപ്പിള്‍സ് ഫൗണ്ടേഷന്റെ പാരാപ്ലീജിയ പുനരധിവാസ പദ്ധതി വിഭാവനം ചെയ്യുന്നത് അതുതന്നെയണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ പ്രത്യേക വിഭാഗമാക്കി തിരിക്കുന്നതെന്തിനാണ്. അവരെ വിഭിന്നരായി വിശേഷിപ്പിക്കുന്ന പേര് പോലും വിളിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്തുകൊണ്ടാണ് നമ്മുടെയും അവരുടെയും ലോകം ഒന്നാണെന്ന ചിന്ത ഉണ്ടാകാത്തത്. വിദേശ രാജ്യങ്ങളില്‍ ശാരീരിക പ്രയാസം അനുഭവിക്കുന്നവര്‍ക്കാണ് അവിടത്തെ സംവിധാനങ്ങള്‍ മുന്‍ഗണ നല്‍കുക. അവര്‍ക്ക് അവിടെ ആശ്രയമില്ലാതെ സഞ്ചരിക്കാര്‍ കഴിയും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയിട്ടും അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടാ യിരുന്ന അവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടായതായി തോന്നുന്നില്ല.

നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ല. ഫൂട്ട്പാത്തുകളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച എത്രയോ വിധികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇവിടത്തെ ഫൂട്ട്പാത്തുകളില്‍ നടന്നുകഴി ഞാല്‍ ജീവനോടെ വീട്ടിലെ ത്തുമെന്നു പോലും പറയാന്‍ പറ്റാത്ത അവസ്ഥയുണ്ട്. നഗരത്തിലൂടെ നടക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ വീല്‍ചെയറില്‍ സഞ്ചരിക്കാന്‍ എത്രത്തോളം ബുദ്ധിമുട്ടായിരിക്കും.

ശരീരികബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ട സപ്പോര്‍ട്ട് സിസ്റ്റം മറ്റുള്ളവരില്‍ നിന്ന് വിഭിന്നമായതല്ല വേണ്ടത്. എല്ലാവര്‍ക്കും വേണ്ട സപ്പോര്‍ട്ട് സിസ്റ്റം തന്നെയാണ് അവര്‍ക്കും വേണ്ടത്. ഈ സമൂഹത്തില്‍ ആരും സ്വാശ്രയരായല്ല ജീവിക്കുന്നത്. എല്ലാവരും പരസ്പരം ആശ്രയിച്ചു കൊണ്ടു തന്നെയാണ് ജീവിക്കുന്നത്. കുറച്ചാളുകളെ മാത്രം വേര്‍തിരിച്ച് കാണുകയും അവര്‍ക്ക് ചിലതൊന്നുംവേണ്ട എന്ന് തീരുമാനിക്കുകയും ചെയ്യുക എന്നതാണ് അപകടകരമായ കാര്യം. അവരുടെ ആവശ്യങ്ങളെന്താണെന്ന് അധികാരികള്‍ക്കും സമുഹത്തിനും അറിയാം. പക്ഷേ, അതിനെ കുറിച്ച് ചിന്തിക്കാത്തതെന്തുകൊണ്ടാണ് എന്ന് പരിശോധിക്കപ്പെടണം.

ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ടി കളക്ടീവ് വോയ്‌സ് ഉണ്ടാകണം. അങ്ങിനെ ഉണ്ടായാല്‍ അവരുടെ ആവശ്യങ്ങള്‍ ലോകം നിര്‍വഹിച്ചു നല്‍കിയേ പറ്റൂ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് ഏറ്റവും വലിയ നിയമം. ഭരണഘടനയില്‍ സമത്വം പറയുന്നുണ്ട്. അത് നേടിയെടുക്കണമെങ്കില്‍ കളക്ടീവ് വോയ്‌സ് ഉണ്ടാകണം. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പല സംഘടനകള്‍ ഉണ്ട്. അവയുടെയൊക്കെ ശബ്ദം ഒന്നായിത്തീരണം. എങ്കില്‍ മാത്രമേ വ്യവസ്ഥിതി കണ്ണും കാതും തുറക്കൂ. എങ്കില്‍ മാത്രമേ മാറ്റമുണ്ടാകൂ. അതേസമയം, പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഇതൊക്കെ ഒരു തുടക്കമായി തന്നെ മാത്രമേ കാണാന്‍ കഴിയൂ. പക്ഷെ, പത്തു വര്‍ഷമൊക്കെ കഴിയുമ്പോള്‍ വലിയ മാറ്റം സംഭവിക്കും. മാറ്റങ്ങള്‍ നിയമം കൊണ്ടും കോടതി ഉത്തരവുകള്‍ കൊണ്ടും മാത്രം ഉണ്ടാകുന്നതല്ല. ജനങ്ങള്‍ ഏറ്റെടുക്കുമ്പോഴേ മാറ്റങ്ങള്‍ സംഭവിക്കൂ.

(പീപ്പീള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച ‘ഉയരെ..’ പാരാപ്ലീജിയ പുനരധിവാസ പദ്ധതി പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ജസ്റ്റിസ് ജ. ദേവന്‍ രാമചന്ദ്രന്‍ സംസാരിച്ചതിന്റെ പ്രസക്തഭാഗം)

 

Updates

De-addiction camp concludes